2009 സെപ്റ്റംബർ 14, തിങ്കളാഴ്‌ച

ഇന്നലെ കോട്ടയത്തെ പഴയ പുസ്തകശാലയില്‍നിന്ന് ഒരു പഴയ പുസ്തകം കിട്ടി. കാക്കകള്‍ കംഫര്‍ട്ടായതിന്റെ ശേഷിപ്പുകള്‍ നിറഞ്ഞ പുസ്തകക്കൂട്ടത്തില്‍ നിന്ന് കിട്ടിയ ആ പുസ്തകം ഒരു തിരസ്കൃത ജന്മമാണെന്നു ഞാന്‍ അപ്പോള്‍ അറിഞ്ഞില്ല.
കുഞ്ഞിക്കഥകളുടെ എഴുത്തുകാരനായ പാറക്കടവിന്റെ ഒരു സമാഹാരമായിരുന്നു അത്. അതിന്റെ രണ്ടാം പേജില്‍ എഴുതുകാരന്റെ കയ്യൊപ്പുണ്ടായിരുന്നു. ഒപ്പം ഒരു നാക്യവും: “ പ്രിയപ്പെട്ട ജോസ് പനച്ചിപ്പുറത്തിനു സ്നേഹപൂര്‍വ്വം “! പനച്ചിക്കു സ്നേഹത്തോടെ പാറക്കടവു നല്‍കിയ പുസ്തകത്തെയാണു പനച്ചി കണ്ണില്‍ ചോരയില്ലതെ തെരുവിലിറക്കിവിട്ടത്. ചിള്ളിക്കാ‍ടിന്റെ രീതിയില്‍ പറഞ്ഞാല്‍ ‘ ഒരിടിമിന്നല്‍ എന്റെ ഹൃദയത്തെ കടന്നുപോയി.’

2009 സെപ്റ്റംബർ 10, വ്യാഴാഴ്‌ച

ജീവിതം തിരക്കുകളിലൂടെ നീങ്ങിപ്പോകുകയാണു. ജീവിക്കുന്നു എന്നതിനപ്പുറം ഒന്നും അവകാശപ്പെടാനാവാത്ത സാഹചര്യത്തില്‍ മറ്റൊന്നും ചെയ്യാനില്ല; ഓര്‍മ്മകളില്‍ മുങ്ങുകയല്ലാതെ. മഴയില്‍ കുളിച്ച്, കാറ്റിലാടി ജീവിച്ച ഒരു കാലത്തെ വൈക്കോല്‍ത്തുരുമ്പ് ഓര്‍മ്മിക്കുകയാണു. ഓര്‍മ്മയിലെ പച്ച: ഹരിതസ്മൃതി.